എഫ്സിആർഎ ഭേദഗതിയുടെ യഥാർഥ ലക്ഷ്യം വെളിപ്പെടുത്തുന്നത് സെക്ഷൻ 16A(6), സെക്ഷൻ 16D എന്നിവ ചേർത്തു വായിക്കുമ്പോഴാണ്. ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് നിക്ഷിപ്തമായിക്കഴിഞ്ഞാൽ, സെക്ഷൻ 16A(6)(a) പ്രകാരം നിയുക്ത അധികാരിക്ക് അവ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാൻ അധികാരമുണ്ട്. അല്ലെങ്കിൽ, സെക്ഷൻ 16A(6)(b) പ്രകാരം പൊതുലേലം വഴി അവ വിൽക്കാനും ആ തുക ‘കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ’ (സഞ്ചിത നിധി)യിലേക്ക് മാറ്റാനും സാധിക്കും. ആ ആസ്തികൾ പടുത്തുയർത്തിയ സ്ഥാപനത്തിനോ അതിന്റെ ഭാരവാഹികൾക്കോ പിന്നീട് അതിൽ യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല.
സ്ഥാവര വസ്തുക്കൾ വിൽക്കുമ്പോൾ നിയുക്ത അധികാരി നൽകുന്ന ‘വിൽപന സർട്ടിഫിക്കറ്റ്’ ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും വാങ്ങുന്നയാളുടെ ഉടമസ്ഥാവകാശത്തിന്റെ അന്തിമമായ തെളിവായി മാറും. സെക്ഷൻ 16D(2) പ്രകാരം, ആധാരങ്ങൾ ഇല്ലെന്ന കാരണത്താൽ രജിസ്ട്രേഷൻ നിരസിക്കാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. ഒരു സിവിൽ കോടതിയുടെ ഡിക്രിക്കോ ട്രൈബ്യൂണൽ ഉത്തരവിനോ ഈ നിയമപ്രകാരം നിയുക്ത അധികാരി നടത്തുന്ന കൈമാറ്റത്തെ മറികടക്കാൻ കഴിയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ നിയമക്കുരുക്ക്.
ഇവിടെ ഒരു പരിമിതമായ സംരക്ഷണം മാത്രം നിയമം നൽകുന്നുണ്ട്. സെക്ഷൻ 16A(7) പ്രകാരം, സ്ഥിരമായി കണ്ടുകെട്ടുന്ന ആസ്തി ഒരു ആരാധനാലയമാണെങ്കിൽ അതിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്ന രീതിയിൽ മാനേജ്മെന്റ് ഒരു വ്യക്തിയെ ഏൽപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതായത്, ഒരു ദേവാലയ കെട്ടിടം മതേതര ആവശ്യത്തിനായി മാറ്റാൻ പാടില്ല, പക്ഷേ അതിന്റെ മാനേജ്മെന്റ് അത് നിർമിച്ച വിശ്വാസീസമൂഹത്തിൽനിന്ന് മാറി സർക്കാർ നിശ്ചയിക്കുന്ന വ്യക്തികളിലേക്ക് എത്തും. അക്രൈസ്തവനായ ഒരു വ്യക്തിയിലേക്ക് അഡ്മിനിസ്ട്രേഷന്റെ ഉത്തരവാദിത്വം എത്തിച്ചേർന്നേക്കാമെന്നിരിക്കെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25ന് വിരുദ്ധമാണ്.
സാമ്പത്തിക സുതാര്യതയായിരുന്നു ഈ ബില്ലിന്റെ ലക്ഷ്യമെങ്കിൽ ഓഡിറ്റും വിവരങ്ങൾ വെളിപ്പെടുത്തലുമായിരുന്നു വേണ്ടിയിരുന്നത്. സഭ നിർമിച്ച ആശുപത്രികളും സ്കൂളുകളും സർക്കാർ ഏജൻസികൾക്കു നൽകാനോ ലേലം ചെയ്യാനോ ഉള്ള അധികാരം സുതാര്യതയ്ക്കല്ല, മറിച്ച് സ്വത്തുക്കൾ ശാശ്വതമായി കൈവശപ്പെടുത്താനാണ് സഹായിക്കുന്നത്. ആ വ്യത്യാസം നാം തിരിച്ചറിയണം.
അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി-വിചാരണാധികാരത്തിന്റെ കുത്തക
ഈ ബില്ലിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ അതീവ ഗൗരവമുള്ള ഒന്നാണ് സെക്ഷൻ 43(2). എഫ്സിആർഎ നിയമപ്രകാരമുള്ള ഏതൊരു കുറ്റത്തിനും അന്വേഷണം ആരംഭിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഈ ഒരൊറ്റ ഉപവകുപ്പിലൂടെ, കുറ്റവിചാരണ ആരംഭിക്കാനുള്ള അധികാരം പൂർണമായും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥർ കൈപ്പിടിയിലൊതുക്കുകയാണ്.
ഒരു സ്വതന്ത്ര ഏജൻസിക്കോ സംസ്ഥാന പോലീസിനോ ഒരു പരാതിയിന്മേൽ നടപടിയെടുക്കുന്ന മജിസ്ട്രേറ്റിനോ കേന്ദ്രസർക്കാരിന്റെ പച്ചക്കൊടിയില്ലാതെ ഒരന്വേഷണവും തുടങ്ങാൻ കഴിയില്ല. ഇവിടെയുള്ള പ്രധാന വൈരുദ്ധ്യം എന്തെന്നാൽ, ആസ്തികൾ കണ്ടുകെട്ടുന്നതിലൂടെ കേന്ദ്രസർക്കാരിനുതന്നെ ഗുണമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ, ഏതു രീതിയിൽ അന്വേഷിക്കണം എന്നത് പൂർണമായും ഭരണകൂടത്തിന്റെ താത്പര്യമായി മാറുന്നു എന്നതാണ്. അന്വേഷണാനുമതിക്കുള്ള കവാടം തുറക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാറുമ്പോൾ, സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയിലാവുന്നു.
അവസാനം വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ടവർ
ഭരണപരമായ നടപടിക്രമങ്ങളിലെ ചെറിയ പാളിച്ചകൾ മൂലം ഒരു സ്ഥാപനം പൂട്ടപ്പെടുമ്പോൾ സഭ സേവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് എന്തു സംഭവിക്കും എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും ദയനീയമായ വശം. ഇതിലെ നിയമഭാഷ്യങ്ങൾക്കു പിന്നിൽ പാവപ്പെട്ടവരുടെ നിസഹായത ഒളിഞ്ഞുകിടക്കുന്നുണ്ട്.
രജിസ്ട്രേഷൻ പുതുക്കാനുള്ള സമയത്ത് ഗവൺമെന്റ് പോർട്ടൽ തകരാറിലാകുന്നു; അല്ലെങ്കിൽ സ്കാൻ ചെയ്ത ഒരു രേഖയുടെ വ്യക്തത കുറഞ്ഞതിനാൽ അത് നിരസിക്കപ്പെടുന്നു; വാർഷിക റിട്ടേണിലെ ഒരു ചെറിയ ഫോർമാറ്റിംഗ് പിശക് ചൂണ്ടിക്കാണിക്കപ്പെടുന്നു - നിലവിലുള്ള നിയമപ്രകാരം ഇവ വെറും സ്ഥാപന നേതൃത്വത്തിന്റെ ചെറിയ തലവേദനകൾ മാത്രമായിരുന്നു. എന്നാൽ 2026ലെ ഭേദഗതി പ്രകാരം, കാലാവധി കഴിയുന്നതിന് മുൻപ് ഇവ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സെക്ഷൻ 14B പ്രകാരം ആ സ്ഥാപനം അസാധുവാകുകയും സകല ആസ്തികളും കണ്ടുകെട്ടപ്പെടുകയും ചെയ്യുന്നു.
ആളുകളെ ശുശ്രൂഷിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു ആശുപത്രി പൂട്ടുന്നത്; മറിച്ച് ഒരു ഓൺലൈൻ പോർട്ടൽ പരാജയപ്പെട്ടതുകൊണ്ടുപോലുമാകാം. കുട്ടികളെ പഠിപ്പിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു സ്കൂൾ പൂട്ടേണ്ടിവരുന്നത്; മറിച്ച്, ഒരു സർക്കാർ ഓഫീസറുടെ മേശപ്പുറത്ത് ഫയൽ മൂന്നാഴ്ച വൈകിയതുകൊണ്ടാവാം. ഈ ബില്ലിലെങ്ങും പാവപ്പെട്ടവരെക്കുറിച്ച് പരാമർശമില്ല. എന്നാൽ, ഇതിന്റെ ആഘാതം പൂർണമായും പരിഹാരമില്ലാതെയും അനുഭവിക്കേണ്ടി വരുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ പൗരന്മാരായിരിക്കും. ദരിദ്രരെ സേവിക്കുന്ന സ്ഥാപനങ്ങൾ വെറും സാങ്കേതിക പിശകുകളുടെ പേരിൽ പൂട്ടാൻ അനുവദിക്കുന്ന നിയമം സുതാര്യതയ്ക്കല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ളതാണ്. ഇത് പാവങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമായ സഭ തുറന്നു പറയേണ്ടിവരും.
സഭ എന്നും നീന്തിയിട്ടുള്ളത് ഒഴുക്കിനെതിരേ
ഇന്ത്യയിലെ സഭ സുവിശേഷത്തിന്റെ ആഹ്വാനങ്ങൾക്ക് ഉത്തരം നൽകാനായി ഒരിക്കലും രാഷ്ട്രീയ സുരക്ഷിതത്വത്തിനുവേണ്ടി കാത്തുനിന്നിട്ടില്ല. മറ്റാരും മുന്നിട്ടിറങ്ങാനില്ലാത്ത കാലത്ത് സഭ വിദ്യാലയങ്ങളും ആശുപത്രികളും പടുത്തുയർത്തി.
ഭരണകൂടം ഉപേക്ഷിച്ച സമൂഹങ്ങളെ നെഞ്ചോടു ചേർത്തു. ഇതൊന്നും നിയമം അനുവദിച്ചതുകൊണ്ടോ അനുവാദം കാത്തുനിന്നിട്ടോ അല്ല ചെയ്തത്; മറിച്ച്, സഭയുടെ നിയോഗവും സമൂഹത്തിന്റെ ആവശ്യങ്ങളും യഥാർഥമായതിനാൽ മുന്നിട്ടിറങ്ങുകയാണുണ്ടായിട്ടുള്ളത്. സഭയ്ക്കുള്ള ആ വിളി ഇന്നും തുടരുന്നു. എന്നാൽ, ഇന്ന് നിലനിൽക്കുന്ന നിയമസാഹചര്യങ്ങൾ സഭയ്ക്ക് എതിരായി ബോധപൂർവം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.
ഈ ഘട്ടത്തിൽ സഭയുടെ പ്രതികരണം അതീവ ജാഗ്രതയുള്ളതും സംഘടിതവുമായിരിക്കണം. യാതൊരു പഴുതും അവശേഷിക്കാത്തവിധം കൃത്യമായ പരിഹാരം ഉറപ്പാക്കുന്ന വിധത്തിൽ ഭരണഘടനാപരമായ നിയമ പോരാട്ടങ്ങൾ ഉടനടി ആരംഭിക്കുകയും വേണം.
(അവസാനിച്ചു)